പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന്, ജില്ലയിലെ 24 ലക്ഷത്തിലധികം വോട്ടർമാർ ബൂത്തിലേക്ക്. ജില്ലയിലാകെ സജ്ജമാക്കിയതു 3054 പോളിംഗ് ബൂത്തുകള്‍.
പോളിംഗ് രാവിലെ ഏഴിനാരംഭിച്ച് ആറുവരെ തുടരും. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മുന്‍സിപ്പാലിറ്റികളിലായി 6724 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. അന്തിമ വോട്ടര്‍പട്ടിക പ്രകാരം 24,33,390 വോട്ടര്‍മാരാണ് ജില്ലയിലുളളത്. ഇതില്‍ 12,81,805 സ്ത്രീകളും, 11,51,562 പുരുഷന്മാരും 23 ട്രാന്‍സ്ജെന്‍ഡേഴ്സും 87 പ്രവാസികളും ഉള്‍പ്പെടുന്നു.
3054 പോളിംഗ് ബൂത്തുകളുണ്ട്. 13ന് രാവിലെ എട്ടുമുതല്‍ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടക്കും.
തിരിഞ്ഞുകൊത്തുംവിഷയങ്ങൾ അനവധി,
മുന്നണികൾ പ്രാർഥനയിൽ...
പാലക്കാട്: പതിവുപോലെ ഇത്തവണയും ഒളിഞ്ഞുംതെളിഞ്ഞും അനവധി വിഷയങ്ങൾ വോട്ടർമാർക്കു മുന്നിലെത്തുന്പോൾ ഇതൊന്നും തിരിഞ്ഞുകുത്തരുതേ എന്ന പ്രാർഥനയിലാണ് മുന്നണികളും സ്ഥാനാർഥികളും.
എലപ്പുള്ളിയിലെ മദ്യശാല കമ്പനി, ശബരിമല സ്വര്‍ണകൊള്ള, കൊയ്തെടുത്ത നെല്ല് സംഭരിക്കാതെ കര്‍ഷകരെ കണ്ണീരിലാക്കിയ നടപടികള്‍, വന്യമൃഗശല്യം തുടങ്ങിയ വിഷയങ്ങളാണ് യുഡിഎഫ് പ്രചാരണായുധമാക്കിയത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടവും പരിഷ്കരണങ്ങളുമെല്ലാം എൽഡിഎഫും ജനങ്ങളുടെ മുന്നിൽ നിരത്തി. മാറിമാറി ഭരിച്ചവരുടെ ചെയ്തികൾ തുറന്നുകാട്ടി എല്ലാം മാറുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി. തമ്മിലടിയും വിമതശല്യവുമെല്ലാം എൽഡിഎഫിനു കല്ലുകടിയായിട്ടുണ്ട്.
മണ്ണാര്‍ക്കാട്, ആനക്കര, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി മേഖലകളിലെല്ലാം സിപിഎമ്മും സിപിഐയും നേര്‍ക്കുനേർ മത്സരിക്കുന്നതു അണികളെ അന്പരപ്പിലാക്കിയിട്ടുണ്ട്. ഘടകകക്ഷിയായ ഐഎന്‍എലും ചിലയിടങ്ങളില്‍ കേരള കോണ്‍ഗ്രസ്- എമ്മും ഒറ്റക്ക് മത്സരരംഗത്തുണ്ട്. വിമതശല്യമാണ് സിപിഎമ്മിനെ കുഴയ്ക്കുന്ന മറ്റൊരു വിഷയം.
കൊഴിഞ്ഞാമ്പാറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ബ്രാഞ്ച് കമ്മിറ്റിതന്നെ പിരിച്ചുവിട്ട് സിപിഎമ്മിനെ വെല്ലുവിളിച്ച് യുഡിഎഫിനൊപ്പം ചേര്‍ന്നാണ് മത്സരിക്കുന്നത്. മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, ശ്രീകൃഷ്ണപുരം മേഖലകളില്‍ കെടിഡിസി ചെയര്മാന് പി.കെ. ശശിയുടെ പിൻബലത്തിൽ ജനകീയ മുന്നണിയുണ്ടാക്കി സിപിഎമ്മിനെതിരേ മത്സരിക്കുന്നുണ്ട്.
സിപിഐയില്‍ സേവ് സിപിഐ രൂപീകരിച്ചവരും ജില്ലയിലുടനീളം മത്സരരംഗത്തുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ഭരിക്കുന്ന പാലക്കാട് നഗരസഭ ഇത്തവണയും കൈവിടില്ലെന്ന നിലപാടാണ് ബിജെപിക്കുള്ളത്.
ബിജെപിയിലെ പടലപ്പിണക്കവും ഉള്ളുകള്ളികളുമെല്ലാം മണ്ഡലത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്. നേതാക്കൾ പരസ്യമായി കൊന്പുകോർത്തത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താൻ വോട്ടർമാർ തങ്ങളെ കൈപിടിച്ചു കയറ്റും എന്ന വിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.